(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
ഇത് നഗരപ്രാന്തത്തിലെ ഏതെങ്കിലും ചേരിപ്രദേശമല്ല. നഗരഹൃദയം തന്നെയാണ്. വ്യക്തമായി പറഞ്ഞാൽ തിരുവനന്തപുരത്തെ തമ്പാനൂർ ബസ് ടെർമിനൽ.
തകരാറിലാവുന്ന ബസ്സുകൾ ഒതുക്കിയിടുന്നതിനു പിന്നിൽ മാലിന്യം കൊണ്ട് നിറയ്ക്കുകയാണ്. കുറച്ചുകാലം മുമ്പ് ഇവിടം സന്ദർശിച്ച ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഈ മാലിന്യം ഉടനെ നീക്കണമെന്ന് അന്നത്തെ മാനേജിങ് ഡയറക്ടർ ടോമിൻ ജെ.തച്ചങ്കരിക്ക് നിർദ്ദേശം നല്കിയിരുന്നു. എന്നാൽ തച്ചങ്കരി മാറി എം.പി.ദിനേശ് മാനേജിങ് ഡയറക്ടറുടെ കസേരയിൽ എത്തിയപ്പോഴും മാലിന്യം അവിടെ തന്നെയുണ്ട്, ഒരു മാറ്റവുമില്ലാതെ.
മൂക്കു പൊത്താതെ ഇതുവഴി കടന്നുപോകാനാവില്ല. മഴക്കാലമായതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. മറവിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം വെള്ളപ്പാച്ചിലിൽ ഒലിച്ച് മറ്റിടങ്ങളിലേക്കും പടർന്നു. ഈ മാലിന്യത്തിൽ ചവിട്ടാതെ ബസ്സിൽ കയറാനാവില്ലെന്ന അവസ്ഥ. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു.
പകർച്ചവ്യാധികൾ തടയാൻ മഴക്കാല പൂർവ്വ ശുചീകരണത്തെക്കുറിച്ചൊക്കെ വാതോരാതെ പ്രസംഗിക്കുന്നവർ ഇത്തരം കാഴ്ചകൾ കാണാതെ പോകുന്നത് അത്ഭുതം തന്നെയാണ്.