അഭയാര്‍ത്ഥി എന്ന പദത്തോടുഉള്ള സാധാരണ മലയാളിയുടെ ഓര്‍മ്മകള്‍ എന്താണ്? ജീവിതാസ്വാസ്ഥ്യങ്ങള്‍ക്കും നിരവധി സാമ്പത്തിക പ്രാരാബ്ധങ്ങള്‍ക്കുമിടയില്‍ ജോലിയും സമ്പത്തും സ്വപ്നസാക്ഷാത്കാരങ്ങളും തേടി പണ്ടെങ്ങോ കുറേ മലയാളികള്‍ നടത്തിയ മലയാ, പേര്‍ഷ്യാ യാത്രകളാണ്. കഷ്ടപ്പെട്ട് കടലുകള്‍ കടന്ന്’ എന്ന് മുഖ്യധാരാ രചനകള്‍ പുകഴ്ത്തിയ ശിഥില ഗൃഹാതുര ‘പത്തേമാരി’ ബിംബങ്ങള്‍ കൊണ്ട് പുണ്യപ്പെടുത്തിയവ. നിതാഖാത്തും വിസാ പ്രശ്‌നങ്ങളും സമൂഹത്തില്‍ ചര്‍ച്ച ചെയ്ത് പ്രവാസി മലയാളികളുടെ നൊമ്പരങ്ങളെ അഭയാര്‍ത്ഥിത്വത്തിന്റെ തീവ്രവേദനകളുമായി അവസരം കിട്ടുമ്പോഴൊക്കെ മാധ്യമങ്ങള്‍ കൂട്ടിമുട്ടിച്ചു കൊണ്ടേയിരിക്കുന്നു.
നിതാഖാത്തും വിസാ പ്രശ്‌നങ്ങളുമൊക്കെ മനുഷ്യാവകാശ ലംഘനങ്ങളായി ചര്‍ച്ച ചെയ്യുന്ന മലയാളി മറ്റ് രാജ്യങ്ങളില്‍ നേരിടുന്ന അവകാശ ലംഘനങ്ങളില്‍ നെടുവീര്‍പ്പിടുകളിടുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജീവിതമാര്‍ഗ്ഗം തേടിയെത്തുന്ന പാവങ്ങളെ തീവ്രവാദികളായും സാംക്രമിക രോഗങ്ങള്‍ പരത്തുന്നവരായും സാമൂഹിക വിരുദ്ധരായുമൊക്കെ ചിത്രീകരിക്കുന്നതും ഇതേ മലയാളി തന്നെ.
എന്നാല്‍, സ്വന്തം മനുഷ്യര്‍ക്ക് തലാഖ് ചൊല്ലുന്ന രാഷ്ട്രങ്ങളില്‍ നിന്ന്, ഭീതിതമായ പാതിയുറക്കങ്ങളില്‍ നിന്ന്, കൊല്ലുന്നതിന് മുമ്പേ തന്നെ പേര് അടയാളപ്പെടുത്തി വെച്ച കുഴിമാടങ്ങളില്‍ നിന്നൊക്കെ ഓടിപ്പോവാന്‍ നിര്‍ബന്ധിതരാവുന്നവരുണ്ട്. അവര്‍ രക്ഷ തേടിയെത്തിയ അയല്‍രാഷ്ട്ര സര്‍ക്കാരുകള്‍ അനധികൃതമെന്ന് മുദ്രകുത്തിയ ജീവിതങ്ങളുടെ എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. നിതാഖാത്തും വിസാ പ്രശ്‌നങ്ങളുമൊക്കെ മനുഷ്യാവകാശ ലംഘനങ്ങളായി ചര്‍ച്ച ചെയ്യുന്ന മലയാളി മറ്റ് രാജ്യങ്ങളില്‍ നേരിടുന്ന അവകാശ ലംഘനങ്ങളില്‍ നെടുവീര്‍പ്പിടുകളിടുന്നുണ്ട്. ഇതേ മലയാളി തന്നെ തിരക്കുള്ള പ്രൈവറ്റ് ബസ്സില്‍ ഒരു അതിഥി തൊഴിലാളിയുടെ അടുത്ത് സീറ്റ് ഒഴിവുണ്ടെങ്കില്‍ പോലും ഇരിക്കാതറച്ച് നില്ക്കുകയും വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും തെറി പറഞ്ഞും തല്ലിയും അവരെ അവഗണിക്കാന്‍ മടി കാട്ടാതിരിക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജീവിതമാര്‍ഗ്ഗം തേടിയെത്തിയ ഈ പാവങ്ങളെ തീവ്രവാദികളായും സാംക്രമിക രോഗങ്ങള്‍ പരത്തുന്നവരായും സാമൂഹിക വിരുദ്ധരായുമൊക്കെ ചിത്രീകരിക്കുന്നതും മലയാളി തന്നെ. ഈ രണ്ടു തരത്തിലും പെരുമാറുന്നത് ഒരേ മലയാളി തന്നെയാണോ എന്ന ഒരൊറ്റ ചോദ്യം ചോദിച്ചു വെയ്ക്കട്ടെ. ലോകത്തിന്റെ അഭയാര്‍ത്ഥി പ്രശ്‌നം ഇവിടെ അവതരിപ്പിക്കുന്നതിന് യോഗ്യമാണോ എന്ന് പരിശോധിക്കേണ്ടത് ഈ ചോദ്യത്തിലൂടെ തന്നെയാണ്.
2018 ജൂണ്‍ 20ന് സ്ഥിരം വാര്‍ത്താവതരണത്തിനിടയില്‍ MSNBC ടിവി ചാനലിന്റെ വാര്‍ത്താ അവതാരകയായ റേച്ചല്‍ മാഡോ പൊട്ടിക്കരഞ്ഞുകൊണ്ട് വാര്‍ത്താവതരണം ഇടയ്ക്കുവെച്ച് നിര്‍ത്തിയതാണ് അഭയാര്‍ത്ഥി പ്രശ്‌നത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനിടയാക്കിയത്. മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് അഭയാര്‍ത്ഥികളായി അമേരിക്കയിലേക്ക് എത്തുന്ന കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍പെടുത്തി തടവിലാക്കുന്ന ട്രംപ് ഭരണകൂട ക്രൂരതയുടെ വാര്‍ത്ത വായിക്കുന്നതിനിടയിലാണ് റേച്ചല്‍ മാഡോ തേങ്ങിക്കരഞ്ഞുകൊണ്ട് വായന അവസാനിപ്പിച്ചത്. വാര്‍ത്ത വായിക്കുന്നതിനിടെ ബ്രേക്കിങ് ന്യൂസ് ആയി ലഭിക്കുകയായിരുന്നു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിഷ്ഠൂരതകളിലൊന്നിന്റെ വാര്‍ത്ത. ഇതിന് ട്രംപ് തന്നെ പേരിട്ടത് ടെന്‍ഡര്‍ എയ്ജ് ഷെല്‍ട്ടര്‍ എന്നാണ്. ഓമനപ്പേരുകള്‍ കൊണ്ട്, ഇരുമ്പഴികളുടെ നിറച്ചാര്‍ത്തുകള്‍ കൊണ്ട് മറയ്ക്കാനാവുന്നതാണോ ഈ മനുഷ്യത്വമില്ലായ്മ?
പ്രസ്തുത ആശയം നടപ്പിലാക്കിത്തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷമാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടും കൂടുതല്‍ കുട്ടികള്‍ സ്വന്തം മാതാപിതാക്കളില്‍ നിന്ന് പറിച്ചെറിയപ്പെടുകയാണ്. നിയമനടപടികള്‍ക്ക് ശേഷം അച്ഛനമ്മമാരുടെ അടുത്തേക്ക് തിരികെപ്പോകാന്‍ അനുവാദം കിട്ടിയ കുട്ടികളുടെ അവസ്ഥയും അനിശ്ചിതത്വത്തിലാണ്. ഈ കുട്ടികളെ തിരികെ കൊണ്ടുപോകുന്ന വണ്ടികള്‍ നിരവധിയായ മറ്റ് തടസങ്ങളില്‍ പെട്ട്, ഉപേക്ഷിച്ച കണക്കെ വെയിലത്തും മഴയത്തും ദിവസങ്ങളോളം വഴിവക്കില്‍ കിടക്കുകയാണ് എന്ന് വാര്‍ത്തകള്‍ പറയുന്നു. പണിഞ്ഞാല്‍ തീരാത്ത അമേരിക്കാ -മെക്‌സിക്കോ അതിര്‍ത്തിമതിലുകള്‍ക്കൊപ്പം പിഞ്ചുകുഞ്ഞുങ്ങളുടെ വറചട്ടികള്‍ കൂടി പണികഴിപ്പിച്ചുകൊണ്ട് ഈ വലതുപക്ഷക്കാരന്‍ സ്വന്തം ട്രംപേരിക്ക നിര്‍മ്മിച്ചെടുക്കാനുള്ള മുന്നൊരുക്കത്തിലാണ്.
വികസ്വര രാഷ്ട്രങ്ങളിലെ ഗവണ്‍മെന്റുകളെ വിലയ്ക്കുവാങ്ങിയും ദരിദ്ര രാഷ്ട്രങ്ങളിലെ ജനങ്ങളുടെ അവസാന അത്താഴവും പിടിച്ചുപറിച്ചും അമേരിക്കന്‍ കുത്തകകള്‍ അജയ്യരാകുമ്പോള്‍ ജീവിക്കാനുള്ള കൊതി കൊണ്ട് ഓടിയണയുന്ന മനുഷ്യര്‍ക്ക് പീഡനം സമ്മാനിക്കുന്ന അതേ രാഷ്ട്ര ഭരണകൂടത്തിന് എന്ത് പുതിയ നുണയാണ് ലോക സമാധാന ദിനമാചരിക്കുമ്പോള്‍ ലോകജനതയെ പഠിപ്പിക്കാനുള്ളത്? യുദ്ധവും വംശീയതയും മൂലമുണ്ടാകുന്ന അഭയാര്‍ത്ഥി ജനതകളുടെ ചരിത്രം പുതിയതല്ല. ഇന്നും മ്യാന്‍മാറിലും യൂറോപ്പിലും അറബ് രാഷ്ട്രങ്ങളിലുമൊക്കെ വംശശുദ്ധിയുടെ പേരില്‍ അഹങ്കരിക്കുന്നവരാല്‍ അന്യവല്‍ക്കരിക്കപ്പെട്ട വംശസന്തതികളെ സമുദ്രങ്ങളിലേക്കും മരുഭൂമികളിലേക്കും വലിച്ചെറിയുന്നുണ്ട്, ഇന്ത്യയിലും. രാഷ്ട്രാതിര്‍ത്തികള്‍ക്ക് അതീതമായി മത -വംശ -വര്‍ഗ്ഗീയതകളുടെ പേരില്‍ കൂറ്റന്‍ വലതുപക്ഷം നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവര്‍ രാഷ്ട്രത്തലപ്പുകളില്‍ വിഷം പുരട്ടിയും വരിഞ്ഞുകെട്ടാന്‍ ആകുന്നവയെ ഒക്കെ മുറുകെക്കെട്ടിയും ഭരണഘടനകളില്‍ പ്രതിഷ്ഠിച്ച മാനവിക ആശയങ്ങളൊക്കെ കശക്കിയെറിഞ്ഞും ഉറഞ്ഞുതുള്ളുകയാണ്.
ഭരണകൂടം വരച്ചുവയ്ക്കുന്ന പ്രത്യയശാസ്ത്ര പരിധികളാല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മുഴുവന്‍ മനുഷ്യരും അഭയാര്‍ത്ഥികളാണ്. വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടവര്‍, വിയോജിപ്പുകളുടെ പേരില്‍ ജന്മഗേഹങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ടവര്‍, നോട്ട് നിരോധനം മൂലം വരിയില്‍ നില്‌ക്കേണ്ടി വന്നവര്‍, ആധാര്‍ കാര്‍ഡിന്റെ ഐഡി നമ്പര്‍ ആകാനും കലാലയങ്ങളില്‍ ഐഡി കാര്‍ഡ് ഇടാന്‍ നിര്‍ബന്ധിതരായവര്‍ -ഇവരൊക്കെ ഒരര്‍ത്ഥത്തില്‍ അഭയാര്‍ത്ഥികള്‍ തന്നെയല്ലേ? അരികുചേര്‍ക്കപ്പെട്ടവരുടെ മേല്‍ പ്രയോഗിക്കാനുള്ള ഒരു മര്‍ദ്ദനോപകരണമാണ് ഭരണം എന്ന തോന്നലിന്റെ തീവ്രത പരമാവധികളില്‍ എത്തിയാലും ഓടിപ്പോകാന്‍ നിര്‍ബന്ധിതരായവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയോ, ചുരുങ്ങിയത് കണ്ണീരിന്റെ ആഘാതത്തില്‍ തൊണ്ടയിടറി നില്‍ക്കേണ്ടതായോ വരുന്ന ഒരു ജനതയെങ്കിലും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.