സായാഹ്നം ആകും മുന്നെ കഥാനായിക ആൽത്തറയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും. സന്ധ്യയായി കഴിഞ്ഞാൽ പിന്നെ പുള്ളിക്കാരി ഭയങ്കര തിരക്കിലാ. എവിടെന്നൊക്കെയോ കൊണ്ടുവന്ന പൂക്കളൊക്കെവെച്ച് ആ ആൽത്തറ ചെറിയൊരു അമ്പലമാക്കും. എണ്ണ, തിരി അങ്ങനെ അല്ലറ ചില്ലറ സാധനങ്ങളും കൂടെയുണ്ടാകും. പിന്നെ ഉറക്കെ നാമം ജപിക്കലാണ്. എന്റെ കുട്ടിക്കാലം മുതൽ കാണുന്ന മാറ്റമില്ലാത്ത ഒന്ന്.
ആ ആൽത്തറയ്ക്കും മുത്തശ്ശിക്കും പറയാനുണ്ടാകും ഒരുപാട് കഥകൾ, മാറി മാറി വന്ന തലമുറകളുടെ കഥകൾ. കാണുന്നവരൊക്കെ പുള്ളിക്കാരിയോട് കുശലം ചോദിച്ചിട്ടാണ് ആ വഴി പോകുക.
ആ ആൽത്തറയ്ക്കും മുത്തശ്ശിക്കും പറയാനുണ്ടാകും ഒരുപാട് കഥകൾ, മാറി മാറി വന്ന തലമുറകളുടെ കഥകൾ. കാണുന്നവരൊക്കെ പുള്ളിക്കാരിയോട് കുശലം ചോദിച്ചിട്ടാണ് ആ വഴി പോകുക. സത്യത്തിൽ ഈ മുത്തശ്ശിയൊക്കെയാണ് പഴയകാലത്തിന്റെ അവശേഷിപ്പ്. ഓരോ ദിനങ്ങൾ കൊഴിഞ്ഞു പോകുന്തോറും പഴമയുടെ ഗൃഹാതുരത്വം അതിന്റെ കൂടെ ഇല്ലാതാകും. എന്നാൽ കൊഴിഞ്ഞു പോവാത്തതിന് ഇരട്ടി മധുരമായിരിക്കും.
സന്ധ്യയ്ക്ക് വിളക്കുവെച്ച് മുത്തശ്ശിയും പേരക്കുട്ടികളും കഥ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. തിരികെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ആലോചിച്ചു പോകുന്ന ആ നിമിഷങ്ങൾ. കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറയുന്നതുപ്പോലെ കിട്ടാത്ത ബാല്യവും കൗമാരവും എന്നും വേദനയാണ്. നമുക്ക് അത് ഇനിയും വീണ്ടെടുക്കാം അൽപസമയത്തേക്കെങ്കിലും, പഴയ തലമുറയൊടൊപ്പമുള്ള സുന്ദര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടതെയുള്ളൂ…
കാലം മാറി… കാഴ്ചകൾ മാറി എന്നാലും മാറാത്ത ചിലതുണ്ട് -ആ ആൽത്തറയും മുത്തശ്ശിയും…