മായാനദി ഒഴുകുകയാണ്.
ആ നദിയിലൂടെ നമുക്കും ഒഴുകിനടക്കാം.
അവിടെ മാത്തനുണ്ട്, അവന്റെ അപ്പുവുണ്ട്.
മാത്തൻ അടിപൊളിയാണ്.
തല്ലിപൊളിയുമാണ്!
പൂച്ചേടെ ജന്മമാണത്രേ മാത്തന്…
ശരിയാണ് ഹീ ഈസ് എ സർവൈവർ…
അല്ലെങ്കിൽ വെടിവെച്ച ശേഷം മരിച്ചു എന്ന് കരുതി മാത്തനെ അവർ ആ നദിയിലേക്കു വലിച്ചെറിയില്ലായിരുന്നു.
ആ നദിയിലൂടെ ഒഴുകി അവൻ മറ്റൊരു കരയിലേക്കു വന്നു ചേരില്ലായിരുന്നു.
നദി മായാനദി ആയത് അവിടെ വെച്ചായിരുന്നു.
അല്ലെങ്കിൽ വെടിവെച്ച ശേഷം മരിച്ചു എന്ന് കരുതി മാത്തനെ അവർ ആ നദിയിലേക്കു വലിച്ചെറിയില്ലായിരുന്നു.
ആ നദിയിലൂടെ ഒഴുകി അവൻ മറ്റൊരു കരയിലേക്കു വന്നു ചേരില്ലായിരുന്നു.
നദി മായാനദി ആയത് അവിടെ വെച്ചായിരുന്നു.
ആ കരയിലേക്കുള്ള ഒഴുക്കിൽ മാത്തൻ പലതും മനസിലാക്കിയിട്ടുണ്ടാവും.
കമ്പ്യൂട്ടർ ക്യാബിനുള്ളിലും കാറിലും അപ്പുവിന്റെ വീട്ടിലും വെച്ചു താൻ അനുഭവിച്ച രതിക്ക് “ഉറപ്പ്” എന്ന അർത്ഥം ഉണ്ടായിരുന്നില്ല.
ഷൂട്ടിങ്ങിന് പോകുമ്പോഴും രാത്രി നടക്കുമ്പോഴും മാത്തൻ ഒരു കൂട്ട് മാത്രമായിരുന്നു.,
പിന്നീട് ഒഴിവാക്കാൻ പറ്റാത്ത ഒരു തരം ശല്യം ആയിക്കഴിഞ്ഞിരുന്നു അവൻ.
“ഒന്ന് പോയി തരോ മാത്താ” എന്ന അപ്പുവിന്റെ ആവശ്യം അതിന്റെ പ്രതിഫലനമായിരുന്നുവെന്ന് മാത്തൻ ആ ഒഴുക്കിലാണ് മനസിലാക്കിയത്.
മാത്രമല്ല, “എന്നാ ഞാൻ പോയിട്ട് നാളെ വരാം” എന്ന് നീറുന്ന മനസ്സോടെ പറയാൻ മാത്തനെ കഴിയുള്ളൂ.
ഇളവരസൻ എന്ന പൊലീസുക്കാരൻ പറഞ്ഞ നുണ ഇപ്പോള്‍ മാത്തൻ വിശ്വസിച്ചു കാണുമായിരിക്കും.
“നിന്നെ പിടിച്ചു തന്നത് നിന്റെ കാമുകിയാണ്”, എന്ന് അയാൾ പറഞ്ഞു.
“സാരമില്ല സർ, അവൾ ആണ് കറക്റ്റ്. എന്നെ പോലെയുള്ളവൻമാരെ പൊലീസിൽ പിടിച്ചേല്പിക്കുകയാണ് വേണ്ടത്, അവൾ ആണ് ശരി, എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ്” എന്നായിരുന്നു മാത്തന്റെ മറുപടി.
അങ്ങനെ പറയുമ്പോഴും അവന്റെ ഉള്ളു പിടഞ്ഞു കാണണം.
അവൻ കരഞ്ഞു കാണണം.
അവന്റെ പ്രാണനെ മുറിവേല്പിച്ചു കടന്നു പോയ വെടിയുണ്ടയോട് അവൻ ആ നിമിഷം നന്ദി പറഞ്ഞിട്ടുണ്ട്.
അവൻ പോലും അറിയാതെ അവൻ അതിജീവിക്കുകയായിരുന്നു. മാത്തൻ വേറിട്ടൊഴുകുകയായിരുന്നു.
പൊള്ളുന്ന വെള്ളത്തിലൂടെ ഒഴുകുന്ന മാത്തന്റെ മനസ്സ് ഇനിയും കാണണം എന്നാശിച്ചു പോയേക്കാം.
കാരണം മാത്തൻ ഒഴുക്കുന്നത് അവന്റെ നെഞ്ചിലേറ്റ ആ മുറിവുമായി മാത്രമായിരുന്നില്ല, നമ്മുടെ പ്രാണനിൽ ഏല്പിച്ച മുറിവും കൊണ്ടായിരുന്നു.
പൂച്ചയുടെ ജന്മമായി മാറിയ മാത്തൻ ഒരിക്കൽ കൂടി പോയത് അപ്പു അഭിനയിച്ച സിനിമ കാണുവാൻ ആയിരുന്നു.
അവൾ ആഗ്രഹിച്ച, തന്നെക്കാൾ ഒരുപാട് സ്‌നേഹിച്ച ആ സ്‌ക്രീനിൽ അവളെ കണ്ടപ്പോൾ മാത്തൻ കരഞ്ഞിരിക്കണം.
പടം കണ്ടു കഴിഞ്ഞ് അവൻ കുറെ നേരം അങ്ങനെ തന്നെ ഇരുന്നു.
ദൂരെ വെച്ചെങ്കിലും അപ്പുവിനെ കാണാൻ അവൻ ആഗ്രഹിച്ചു.
അവൻ പോയപ്പോൾ അന്നവിടെ അവൾ അഭിനയിച്ച സിനിമയുടെ നൂറാം ദിന വിജയഘോഷമായിരുന്നു.
ആൾകൂട്ടത്തിനിടയിൽ നിന്ന് മാത്തൻ അവളെ കണ്ടു.
അപ്പു വളരെ സുന്ദരിയായിരിക്കുന്നു.
അവൾ സന്തോഷത്തിലാണ്.
അവൾക്ക് ചുറ്റും സന്തോഷമാണ്.
അവിടെ മാത്തൻ ചേരില്ല എന്നവൻ വിശ്വസിച്ചു.
അവൾക്ക് മുഖം കൊടുക്കാതെ പുഞ്ചിരിയോടെ അവൻ തിരിഞ്ഞു നടന്നു.
നീറുന്ന ആ ചിരി തരാൻ മാത്തന് മാത്രം കഴിയുകയുള്ളൂ.
ഇനി “ആപ്പ്സ്” എന്ന് വിളിച്ചു പെട്ടെന്ന് ഒരു ദിവസം അവളുടെ മുന്നിൽ ചെന്ന് നിൽക്കാൻ അവനു കഴിയില്ല.
“ഒന്ന് പോയി തരോ” എന്ന് അപ്പുവിനെ കൊണ്ട് പറയിപ്പിക്കാൻ പാടില്ല.
“എന്നാ നാളെ വരാം” എന്ന് പറയുവാൻ മാത്തനും ഇല്ല.
ഇനിയില്ല എന്നിടത്തു പ്രതീക്ഷയുമില്ല.
ഒരിക്കൽ കൂടി തന്നെ പൊലീസിനെ കൊണ്ട് പിടിപ്പിക്കേണ്ട ഗതികേട് അപ്പുവിന് ഉണ്ടാവരുത്.
അപ്പുവിനെ ഒരിക്കൽ കൂടി അവൻ തിരിഞ്ഞു നോക്കി.
അപ്പു ഹാപ്പിയാണ്.
അവൾക്കിനി സങ്കടം ഇല്ല.
അവൾക്കിനി ഒരു മോട്ടിവേഷനും ആവശ്യമില്ല.
അവൾ ഓക്കെ ആണ്.
അവൾക്ക് ഇനി ഒരു മാത്തന്റെയും ആവശ്യം ഇല്ല.
അവൻ തൊപ്പി കൊണ്ട് തലയും മുഖവും മനസ്സും മറച്ചു.
ഡാ മാത്താ നിനക്ക് എങ്ങനെയാടാ ഇങ്ങനെ ചിരിക്കാൻ പറ്റണേ!?
മാത്തൻ ഒഴുകാൻ തുടങ്ങി.
അവൻ മായാനദിയായി.
ഇനി “ആപ്പ്സ്” എന്ന് വിളിച്ചു പെട്ടെന്ന് ഒരു ദിവസം അവളുടെ മുന്നിൽ ചെന്ന് നിൽക്കാൻ അവനു കഴിയില്ല.
“ഒന്ന് പോയി തരോ” എന്ന് അപ്പുവിനെ കൊണ്ട് പറയിപ്പിക്കാൻ പാടില്ല.
“എന്നാ നാളെ വരാം” എന്ന് പറയുവാൻ മാത്തനും ഇല്ല.
ഇനിയില്ല എന്നിടത്തു പ്രതീക്ഷയുമില്ല.
അതേസമയം ആൾക്കൂട്ടത്തിനിടയിൽ നിന്ന് തനിക്ക് ആശംസയുമായി മാത്തൻ വരുമെന്ന് അവൾ കരുതി.
ഒരു പക്ഷേ, അവൻ സിനിമ കണ്ടിരിക്കുകയില്ല.
കണ്ടിരുന്നെങ്കിൽ എവിടെ നിന്നെങ്കിലും പെട്ടെന്ന് മുന്നിൽ വന്നു നിന്ന് ഒരു തല്ലിപ്പൊളി ചിരി ചിരിക്കുമായിരുന്നു.
അപ്പോ ഞാൻ അവനെ ഒരു കാരണം ഇല്ലാതെ തല്ലും, എന്നാലും അവൻ പിറകെ ഓടി വരും.
മാത്തൻ പാവമാ! വെറും പൊട്ടൻ..
അവന്റെ പ്രാക്കായിരുന്നു എന്റെ മോട്ടിവേക്ഷൻ, എന്റെ ഈ ജീവിതം.
അതൊന്നും ഞാൻ പറയില്ല. അവന് ജാഡയാവും.
നേരം ഇരുട്ടിയ വേളയിൽ തിരക്കൊഴിഞ്ഞ ഹോട്ടലിൽ നിന്ന് അൽഫാമും വാങ്ങി ഫ്ലാറ്റിലേക്ക് നടക്കുമ്പോള്‍ അവൾ അവനെ വീണ്ടും ഓർത്തു.
“പൂച്ചയുടെ ജന്മമാ, അവന് ഒന്നും പറ്റില്ലാ. ഒരു പക്ഷേ ഞാൻ കാണാതെ എന്റെ പുറകിലൂടെ ഓടി വരുന്നുണ്ടാകും.”
“ആപ്പ്സ്” എന്ന് മാത്തൻ വിളിക്കുന്നത് കേട്ട് അവൾ തിരിഞ്ഞു നോക്കി.
അവൾക്ക് പിന്നിൽ ഒരു ഒഴുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു.
മാത്തനെപ്പോലെ ഒന്ന് ചിരിച്ചുകൊണ്ട് അവൾ ഫ്ലാറ്റിലേക്ക് നടന്നു.
മാത്തൻ വരും…
അപ്പുവും മായനദിയായി മാറിക്കഴിഞ്ഞു.
എത്ര കുത്തിനോവിച്ചിട്ടും വേദനിക്കാതെ മരവിച്ചിരിക്കുന്ന നമ്മുടെയെല്ലാം മനസ്സിലൂടെ മായാനദി പിന്നെയും ഒഴുകികൊണ്ടിരിക്കുകയാണ്….!
പ്രണയത്തിനും രതിക്കും മറ്റൊരു മുഖം, ആരും കാണാൻ ആഗ്രഹിക്കാത്ത ഒരു തരം മുഖം, ആ മുഖവുമായി മാത്തനും അപ്പുവും എന്നും ഇവിടെ തന്നെ ഉണ്ടാവും.
എല്ലാവരും ആ മായാനദിയിലെ ഒഴുക്കിൽ പെട്ടവരാണ്.
പല വശത്തേക്കായി അവർ നിരന്തരം ഒഴുക്കി കൊണ്ടിരിക്കുന്നു.
ആ ഒഴുക്കിൽ നിന്തൽ അറിയാതെയും മുങ്ങി താഴ്ന്നു നമ്മളും ആരെയൊക്കെയോ തിരയുന്നുണ്ട്, ആരൊക്കെയോ നമ്മളെയും തിരയുന്നുണ്ട്..!
കവിതയാണ് മായാനദി.
അപൂർവമായി എഴുതപ്പെട്ട ഒന്ന്.
മായാനദി എന്നും ഇവിടെ തന്നെ ഉണ്ട്.
പ്രണയിക്കുന്നവർക്ക് പുതിയ ഭാവം നൽകിക്കൊണ്ട്…