സഹ്യന്റെ സ്വന്തം പോതക്കിളി

Post date:

Author:

Category:

സഹ്യപര്‍വ്വത നിരകളില്‍ മാത്രം കാണപ്പെടുന്ന പോതക്കിളി. പൊന്മുടിയില്‍ നിന്നു പകര്‍ത്തിയത്
(വലുതായി കാണാന്‍ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്യുക)

ജൈവസമ്പത്തിന്റെ കാര്യത്തില്‍ നമ്മുടെ സഹ്യപര്‍വ്വതം മറ്റു ജൈവ വൈവിധ്യ സമ്പന്ന മേഖലകളെക്കാള്‍ ഒട്ടും പിന്നിലല്ല. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ ജൈവസമ്പത്തിനെപ്പറ്റി നമുക്കു തന്നെ വലിയ ഗ്രാഹ്യമില്ല. അഥവാ, അറിയാന്‍ വലിയ ആഗ്രഹമില്ല. മറ്റു പല പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന പല ജീവികളെയും കുറിച്ച് നമുക്കറിയാം. കാംഗരു, കിവി, സീബ്ര എന്നിവ ഉദാഹരണങ്ങള്‍. എന്നാല്‍ സഹ്യപര്‍വ്വതത്തില്‍ മാത്രം കാണപ്പെടുന്ന ഇരുപതിലേറെ പക്ഷികള്‍ ഉണ്ടെന്നു ആര്‍ക്കൊക്കെ അറിയാം? അത്തരത്തില്‍ സഹ്യനു മാത്രം അവകാശപ്പെടാവുന്ന ഒരു കൊച്ചു പക്ഷിയാണ് പോതക്കിളി (broad -tailed grassbird / broad -tailed grass warbler).

നീലഗിരി മലകളിലെ പുല്‍മേടുകളില്‍ കാണപ്പെടുന്ന, മറ്റുള്ളവരുടെ കണ്ണില്‍ നിന്നും എപ്പോഴും മറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഏകദേശം ഒരു അങ്ങാടിക്കുരുവിയോളം വലിപ്പമുള്ള നാണം കുണുങ്ങി പക്ഷിയാണിത്. അപൂര്‍വമായി സഹ്യനു വെളിയിലും ഇവയെ കണ്ടിട്ടുണ്ട്. പൂര്‍ണമായും തവിട്ടു നിറമാണിവയ്ക്ക്. വാലിന്റെ അഗ്രം പതിഞ്ഞിട്ടാണ്. ആണിനും പെണ്ണിനും ആകാരവും നിറവും ഏറെക്കുറെ ഒരുപോലെയിരിക്കും. വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും അപ്രത്യക്ഷമായിരിക്കുന്ന ഈ പക്ഷി ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ അത്യാകര്‍ഷകവും വളരെ ഉച്ചത്തിലുമുള്ള പാട്ടുകളോടെ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. ഇവറ്റകള്‍ ഇണചേരുന്ന കാലമാണത്. പുല്‍നാമ്പുകള്‍ക്കു മുകളില്‍ പ്രൗഢിയോടെ നിന്നുള്ള വിളികളും മറ്റു കസര്‍ത്തുകളും കാണേണ്ട കാഴ്ചയാണ്.

പുല്ലുകള്‍ക്കിടയില്‍ വളരെ ഗോപ്യമായി നിര്‍മിക്കുന്ന കൂട്ടില്‍ വെളുത്ത നിറത്തില്‍ പൊട്ടുകളോട് കൂടിയ ചെറിയ രണ്ടോ മൂന്നോ മുട്ടകളിടുന്നതോടെ പക്ഷി വീണ്ടും നിശ്ശബ്ദനാകുന്നു. പുല്ലിനിടയില്‍ കൂടെ പതുങ്ങിയുള്ള സഞ്ചാരം പിന്തുടര്‍ന്ന് ഇവയെ വീക്ഷിക്കുന്നത് അതികഠിനമായ ഒരു വ്യായാമമാണെന്നത് ഏവരും സമ്മതിക്കും. ഇത്തരത്തില്‍ സഞ്ചരിച്ച് ചെറു പ്രാണികളെയും മറ്റും പിടിച്ചു കഴിച്ചാണ് ഇവയുടെ ജീവിതം.

ഈ പക്ഷികളുടെ നിലനില്പിന് ഏറ്റവും ഭീഷണി അനിയന്ത്രിതമായ വനനശീകരണമാണ്. പുല്‍മേടുകള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെടുന്നത് പോതക്കിളിയെ വംശനാശത്തിനരികില്‍ എത്തിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തിലെ പൊന്മുടി മലകളില്‍ നിന്ന് ഒരു മെയ് മാസാവസാനം എടുത്ത ചിത്രമാണിത്. ആ ഭാഗം ഇപ്പോള്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയ ആയി മാറിക്കഴിഞ്ഞു എന്നതാണ് ദുര്യോഗം.

[td_block_social_counter style=”style10 td-social-boxed td-social-colored” facebook=”tagdiv” youtube=”tagdiv” twitter=”tagdivofficial” googleplus=”+tagDivthemes” custom_title=”STAY CONNECTED” block_template_id=”td_block_template_9″]

INSTAGRAM

P B Biju
P B Biju
അറിയപ്പെടുന്ന പക്ഷിനീരിക്ഷകരിലൊരാളാണ് പി.ബി.ബിജു. 1975 മെയ് 15ന് നെയ്യാറ്റിൻകര കാരുണ്യവിലാസത്തിൽ ബാലരാജിന്റെയും പ്രസന്നയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സർവ്വകലാശാല ക്യാമ്പസിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദവും മാർ തിയോഫിലസ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബി.എഡും നേടി. 2000ൽ ഇ.എസ്.ഐ. കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു.
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ശാസ്ത്ര സാഹിത്യ പരിഷത്തിലും മറ്റു പരിസ്ഥിതി സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. എന്നാൽ, ചെങ്കോട്ടയിൽ ആദ്യനിയമനം ലഭിച്ചതോടെയാണ് പക്ഷികളെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയത്. തുടർന്ന് WWF, Warblers and Waders എന്നീ പരിസ്ഥിതി സംഘടനകളിലെ പ്രവർത്തനം പക്ഷി നിരീക്ഷണം കൂടുതൽ ഊർജിതമാക്കാൻ സഹായിച്ചു. തുടർന്നുള്ള യാത്രകളിൽ ക്യാമറ സന്തത സഹചാരിയായി.
പക്ഷികളെ കുറിച്ചുള്ള ദേശീയ അന്തർദേശീയ പുസ്തകങ്ങളിൽ ധാരാളം ചിത്രങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഫേസ്ബുക് പക്ഷി സംഘടനയായ Indian Birds, ഭൂട്ടാനിലെ ഏറ്റവും വലിയ പക്ഷി സംഘടനയായ Birds of Bhutan എന്നിവയിൽ മോഡറേറ്ററായി പ്രവർത്തിച്ചു വരുന്നു.
എഴുകോൺ ഇ.എസ്.ഐ. ആശുപത്രിയിൽ അസിസ്റ്റന്റ് ഡയറക്ടറാണ് ബിജു.

Related Posts

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...
%d bloggers like this: