കഥയുടെ ഡീറ്റെയിലിങ്ങിനൊപ്പം അത്ഭുതം ആയിരുന്നു വെട്രിമാരന്‍റെ കണക്റ്റിങ്. വെട്രിമാരനെ പോലെ കഥാപാത്രങ്ങളുടേയും കഥയുടേയും ഡീറ്റെയിലിങ് നടത്തുന്ന മറ്റൊരു സംവിധായകനില്ല. ആടുകളത്തിലെ കറുപ്പിനും വടചെന്നൈയിലെ അന്‍പിനും മാത്രമല്ല ഐറിനും ദുരൈയ്ക്കും ഗുണയ്ക്കും ചന്ദ്രയ്ക്കും സെന്തിലിനും വ്യക്തിത്വം ഉണ്ടായിരുന്നു. വിസാരണയിലെ ജാതി, പൊല്ലാത്തവനിലെ ക്ഷുഭിത യൗവനവും തൊഴിലും, വട ചെന്നൈയിലെ സ്വത്വ പ്രശ്നങ്ങള്‍ എല്ലാം അദ്ദേഹം പറയാതെ പറഞ്ഞ രാഷ്ട്രീയമായിരുന്നു. സാധാരണക്കാരന്‍റെ അസ്തിത്വ പ്രശ്നവും, പട്ടിണിയും വിശപ്പും ഇത്രത്തോളം മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. ധനുഷ് വീണ്ടും ഞെട്ടിക്കുന്നു. മഞ്ജു വാര്യർ അടക്കമുള്ള മറ്റു അഭിനേതാക്കൾ എല്ലാവരും വളരെ തീക്ഷ്ണമായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
ദളിതന്റെ കാലിൽ മണ്ണ് പുരളേണ്ടതാണെന്ന്, അവൻ നല്ല വസ്ത്രങ്ങൾക്ക് അര്ഹനല്ലെന്ന് ശഠിക്കുന്ന ഒരുപാട് ഉൾഗ്രാമങ്ങൾ കൂടി ചേർന്നതാണ് 2019ലെ ഇന്ത്യ. അങ്ങനെയൊരു ഗ്രാമത്തിന്റെ കഥ കൂടിയാണ് അസുരൻ.
കഥയോട് കണ്ണിചേർക്കുന്ന സാമൂഹിക യാഥാർഥ്യങ്ങളാണ് വെറുമൊരു പ്രതികാര കഥ മാത്രമാകേണ്ടിയിരുന്ന ആടുകളത്തെയും വടചെന്നൈയെയുമെല്ലാം ക്ലാസിക്കുകൾ ആക്കി മാറ്റിയത്. അസുരനും വ്യത്യസ്തമല്ല. ചെരുപ്പിട്ടതിനു കീഴ്ജാതിക്കാരിയായ പെൺകുട്ടിയെ മർദ്ദിക്കുന്നതും തലയിൽ ചെരിപ്പു വെച്ചു ഗ്രാമം മുഴുവനും നടത്തിക്കുന്നതും സിനിമയുടെ കാതലായ ഒരു ഭാഗത്തു കാണിക്കുന്നുണ്ട്. ചെരുപ്പ് ജാതിവിവേചനത്തോടുള്ള എതിർപ്പായി പലതവണ കഥയിൽ പ്രത്യക്ഷപ്പെടുന്നു. സിനിമയുടെ അവസാനത്തോടടുത്തുള്ള ഒരു സീനിൽ ശിവസാമിയോട് ഇളയ മകൻ ചിദംബരം തനിക്ക് ചെരുപ്പ് വാങ്ങിത്തരാൻ ആവശ്യപ്പെടുന്നുണ്ട്. തീർത്തും അപ്രധാനമെന്നു തോന്നുന്ന ഈ രംഗം ആണ് സിനിമയുടെ രാഷ്ട്രീയം മുഴുവൻ ഉൾക്കൊള്ളുന്നത്.
പൊതുവെ ജാതിചിന്തകളെ വളരെ നിസ്സാരവത്കരിച്ചു കൈകാര്യം ചെയ്യുന്ന കേരളത്തിൽ നിന്ന് നോക്കുമ്പോൾ അസുരനിലെ കഥാപരിസരം അപരിചിതമായി തോന്നിയേക്കാം. (അടുത്ത് നടന്ന ജാതിക്കൊലകൾ മറന്നിട്ടല്ല ഇതു പറയുന്നത്.) എന്നാൽ ദളിതന്റെ കാലിൽ മണ്ണ് പുരളേണ്ടതാണെന്ന്, അവൻ നല്ല വസ്ത്രങ്ങൾക്ക് അര്ഹനല്ലെന്ന് ശഠിക്കുന്ന ഒരുപാട് ഉൾഗ്രാമങ്ങൾ കൂടി ചേർന്നതാണ് 2019ലെ ഇന്ത്യ. അങ്ങനെയൊരു ഗ്രാമത്തിന്റെ കഥ കൂടിയാണ് അസുരൻ.
ഭാര്യ പച്ചയമ്മളോടും (മഞ്ജു വാര്യർ ) മൂന്നു മക്കളോടും കൂടി മൂന്നേക്കറിൽ കൃഷി ചെയ്തു താമസിക്കുന്ന മധ്യവയസ്കനാണ് ശിവസാമി (ധനുഷ് ). തന്റെ സ്ഥലം സിമന്റ് ഫാക്ടറിക്ക് വേണ്ടി ഏറ്റെടുക്കാൻ നോക്കുന്ന സവർണ്ണ കുടുംബത്തിനെതിരെ പഞ്ചായത്തിന്റെ മധ്യസ്ഥതയിലൂടെ പിടിച്ചു നിൽക്കാൻ നോക്കുകയാണ് അയാൾ . എന്തൊക്കെ പ്രകോപനങ്ങൾ ഉണ്ടായാലും പ്രശ്നങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുന്ന സാധാരണക്കാരനാണ് ശിവസാമി . എന്നാൽ ശിവസാമിയുടെ മൂത്ത മകൻ ആകട്ടെ നേരെ തിരിച്ചും. തന്റെ അച്ഛന് നേരിട്ട അപമാനത്തിനു പകരമായി മേൽജാതിക്കാരൻറെ മുഖത്ത് ചെരുപ്പൂരിയടിച്ചാണ് അവൻ പകരം വീട്ടുന്നത്. ഇതിനുള്ള പ്രതികാരവും മറുപ്രതികാരവും എല്ലാം ആണ് സിനിമയുടെ വിഷയം.
ധനുഷ് ഈ തലമുറയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് എന്നത് തർക്കരഹിതമായ കാര്യമാണ്. ഇപ്പോൾ ഇറങ്ങിയ അസുരനിൽ വരെ അദ്ദേഹത്തിന്റെ രണ്ടു കാലഘട്ടങ്ങളിൽ ഉള്ള പ്രകടനം കണ്ടപ്പോൾ അത് വെറും മീശ വടിച്ചത് കൊണ്ടുണ്ടായ മാറ്റം എന്നതിലുപരി ശരീരഭാഷയും പെരുമാറ്റശൈലിയുമടക്കം വ്യത്യസ്തതയോടെ എല്ലാം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യാവേഷമാണു മഞ്ജു അവതരിപ്പിക്കുന്നത്. ഈ കഥാപാത്രമാകാൻ മഞ്ജുവിനോളം പോന്ന ആരുമില്ലെന്നായിരുന്നു ഒരു അഭിമുഖത്തിൽ സംവിധായകൻ വെട്രിമാരൻ പറഞ്ഞത്.
“ഇതാണു (കഥയുടെ) ഐഡിയ എന്ന് ഞാന്‍ അവരോട് പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ ചെയ്യാം എന്നുപറഞ്ഞ് വരാന്‍ തയ്യാറായി. സ്പോട്ടില്‍ വന്ന് ഉത്സാഹത്തോടെ ഷൂട്ടിങ് തീര്‍ത്തശേഷം മാത്രമേ അവര്‍ കാരവാനിലേക്കു മടങ്ങിപ്പോവുകയുള്ളൂ. മലയാളത്തിലെ മുന്‍നിര നടി എന്നൊക്കെയുള്ള ഭാവമൊന്നുമില്ലാതെ, തികഞ്ഞ സ്നേഹത്തോടെയും സഹകരണത്തോടെയുമാണു മഞ്ജു ഇടപെടുന്നത്. മനോഹരമായി അഭിനയിച്ചിട്ടുണ്ട് അവര്‍ ഈ ചിത്രത്തില്‍. ആ കഥാപാത്രത്തെ മഞ്ജുവോളം നന്നായി അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല” -വെട്രിമാരന്‍ പറഞ്ഞു.
ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് മഞ്ജു പറഞ്ഞതിങ്ങനെ -“ഇതൊരു ഫാമിലി ഡ്രാമയാണ്. എല്ലാ കുടുംബങ്ങളിലുമുള്ള പോലെ കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീ. അത്തരത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണു ഞാൻ അവതരിപ്പിക്കുന്ന പച്ചയമ്മ. ഈ കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളും കഥയിൽ ഒരുപോലെ പ്രധാനമാണ്. പൂമണി എന്ന എഴുത്തുകാരന്റെ ‘വെക്കൈ’ എന്ന നോവലിന്റെ അവലംബമാണ് ഈ ചിത്രം.”
ഒരു പക്കാ കൊമേർഷ്യൽ ഹീറോ ആണെങ്കിലും വെട്രിമാരൻ ചിത്രങ്ങളിൽ എത്തുമ്പോൾ മാസ് എന്നതിലുപരി ഒരു ഗംഭീര പെർഫോമർ എന്ന രീതിയിൽ കയ്യടി വാങ്ങുന്നുണ്ട് ഈ നടൻ.
ഈ ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാകുന്നു. രണ്ടു കുട്ടികളുടെ അച്ഛനായ പാവത്താനായ 45കാരനായും ചോരത്തിളപ്പുള്ള മുൻകോപിയായ ചെറുപ്പക്കാരനായും വീണ്ടും കുടുംബത്തിനായി തന്റെ അസുരഭാവങ്ങളിലേക്ക് തിരിച്ചുപോകുന്ന മധ്യവയസ്കനായും തകർത്തഭിനയിച്ചിട്ടുണ്ട്. ഒരു പക്കാ കൊമേർഷ്യൽ ഹീറോ ആണെങ്കിലും വെട്രിമാരൻ ചിത്രങ്ങളിൽ എത്തുമ്പോൾ മാസ് എന്നതിലുപരി ഒരു ഗംഭീര പെർഫോമർ എന്ന രീതിയിൽ കയ്യടി വാങ്ങുന്നുണ്ട് ഈ നടൻ.
വെട്രിമാരൻ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യങ്ങളാണ് സംഗീത സംവിധായകൻ ജി.വി.പ്രകാശ് കുമാറും ഛായാഗ്രാഹകൻ വേൽരാജും. പതിവ് പോലെ രണ്ടുപേരും മികച്ചുനില്ക്കുന്നു. ദിലീപ് സുബ്ബരായന്റെ ആക്ഷൻ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തനി നാടൻ ശൈലിയിലുള്ളത് എന്നു വിശേഷിപ്പിക്കാവുന്ന സംഘട്ടനരംഗങ്ങൾ ആണ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. പ്രി ഇന്റർവെൽ ഫൈറ്റ്, ക്ലൈമാക്സ് ഫൈറ്റ് ഒക്കെ അസാദ്ധ്യമായിരുന്നു.
സംഘട്ടനരംഗങ്ങളായാലും ഓരോ നോട്ടം ആയാലും എന്തിനേറെ ധനുഷ് ചുമ്മാ തലയിൽ കെട്ടും കെട്ടി അരിവാളും പിടിച്ചു നടന്നു വരുന്ന രംഗം ആയാലും ആരാധകർ ആവേശത്തിമർപ്പിലാണ്. ഒപ്പം വാ അസുര വാ അസുര എന്നുള്ള പശ്ചാത്തലസംഗീതമൊക്കെ കയറി വരുമ്പോൾ വേറെ ലെവൽ. ചുരുക്കത്തിൽ എല്ലാവരെയും ഒരുപോലെ സംതൃപ്തിപ്പെടുതുന്ന ഒരു ചിത്രം അല്ല അസുരൻ. ഗൗരവത്തോടെ സിനിമയെ സമീപിക്കുന്നവര്‍ക്കൊപ്പം നല്ല സംഘട്ടനരംഗങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും തീർച്ചയായും ഒരു മസ്റ്റ് വാച്ച് ആണ് അസുരൻ.