സയൻസ് ഫിക്ഷനിൽ സ്നേഹവും വൈകാരികതയും ചാലിക്കുമ്പോൾ കിട്ടുന്നത് എന്താണോ അതാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25. കാഴ്ചയിലും ഘടനയിലും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തെപ്പോലെ ലാളിത്യം തോന്നിക്കുമെങ്കിലും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പുതിയ കഥയും പുതിയൊരു അനുഭവവും ആണ്. ഒപ്പം തന്നെ സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ തന്മയത്വത്തോടെയുള്ള പ്രകടനം ഒരിക്കൽക്കൂടി അത്ഭുതപ്പെടുത്തുന്നു.
ബോളിവുഡിലടക്കം ഒട്ടേറെ ചിത്രങ്ങളുടെ അണിയറിയിൽ പ്രവർത്തിച്ച പരിചയമുള്ള രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. തുടക്കത്തിൽ തന്നെ വളരെ ഗൗരവമാർന്നതും സർവസമ്മതവുമായ ആയ ഒരു വിഷയത്തെയെടുത്ത് അതിനെ എല്ലാത്തരം പ്രേക്ഷകർക്കും രസിച്ചിരുന്ന് കാണാനാകും വിധം അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.
ബോളിവുഡിലടക്കം ഒട്ടേറെ ചിത്രങ്ങളുടെ അണിയറിയിൽ പ്രവർത്തിച്ച പരിചയമുള്ള രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. തുടക്കത്തിൽ തന്നെ വളരെ ഗൗരവമാർന്നതും സർവസമ്മതവുമായ ആയ ഒരു വിഷയത്തെയെടുത്ത് അതിനെ എല്ലാത്തരം പ്രേക്ഷകർക്കും രസിച്ചിരുന്ന് കാണാനാകും വിധം അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. നാട്ടിൻപുറത്തു നടക്കുന്ന ഒരു കഥയാണെങ്കിലും സുഡാനി പോലെ തന്നെ അന്താരാഷ്ട്ര സമീപനമുള്ള നല്ല ഉള്ളടക്കം ആൻഡ്രോയ്ഡ് കുഞ്ഞപ്പനുമുണ്ട്.
വിദേശത്ത് ജോലി കിട്ടി പോകുന്ന സുബ്രഹ്മണ്യൻ വീട്ടിൽ ഒറ്റയ്ക്കാകുന്ന അച്ഛൻ ഭാസ്കരപൊതുവാളിനെ നോക്കാൻ തന്റെ ജപ്പാൻ കമ്പനിയിൽ നിന്ന് ഹോം നേഴ്സ് ആയി ഒരു റോബോട്ടിനെ വീട്ടിൽ നിർത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കഥാതന്തു കേൾക്കുമ്പോൾ പ്രായോഗിക ജീവിതത്തിൽ പ്രാവർത്തികമാകില്ലെന്നോർത്ത് മുഖം ചുളിക്കാമെങ്കിലും സിനിമ കണ്ടു തുടങ്ങിയാൽ ഭാസ്കരപൊതുവാളിനൊപ്പം പ്രേക്ഷകരും കുഞ്ഞപ്പൻ എന്ന റോബോട്ടിനെ സ്നേഹിച്ചു തുടങ്ങും. സുബ്രഹ്മണ്യനും അച്ഛനും തമ്മിലുള്ള ബന്ധം, അവരെ രണ്ടുപേരെയും അവതരിപ്പിച്ച ശേഷം പതിഞ്ഞ താളത്തിൽ പറഞ്ഞു തുടങ്ങുന്നു. ആ പതിഞ്ഞ താളം രണ്ടര മണിക്കൂർ നേരത്തേക്ക് ചിത്രം കാണുന്ന പ്രേക്ഷകന്റെ ശീലമാക്കുന്നു എന്നതാണ് സംവിധായകന്റെ വിജയം. കഥാഭൂമികയിൽ വന്നു പോകുന്ന ഓരോ കഥാപാത്രവും വളരെ ചെറിയ പരിധിയിൽ നിന്നു തന്നെ കഥയുടെ സ്വഭാവവും മനുഷ്യരുടെ നിഷ്കളങ്കതയും ആദ്യമേ തൊട്ട് അടയാളപ്പെടുത്തിക്കൊണ്ട് പോകുന്നുണ്ട്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പറയുന്ന മൂലകഥയുടെ സന്ദേശം എന്നത് മലയാളസിനിമയിൽ ആദ്യം മുതൽക്കേ പറഞ്ഞു പഴകിയതാണ്. എന്നാൽ അത് ഒരിക്കലും കാലഹരണപ്പെട്ടു പോകുന്ന പ്രമേയം അല്ല തന്നെ. ഇവിടെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സമാനപ്രമേയമുള്ള ചിത്രങ്ങളിൽ നിന്നു വേറിട്ട് നിൽക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്റെ എഴുത്തിലും ആവിഷ്കാരത്തിലുമുള്ള ട്രീറ്റ്മെന്റ് കൊണ്ട് തന്നെയാണ്. സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതത്തിലേക്ക് വരുന്ന യന്ത്രമനുഷ്യൻ എന്ന ആശയത്തെ പൂർണ്ണമായി സയൻസ് ഫിക്ഷൻ സ്വഭാവത്തിലേക്കോ ഫെയറി ടെയ്ൽ മൂഡിലേക്കോ വഴുതി വീഴാതെ വിശ്വസനീയമാംവിധം നുറുങ്ങു തമാശകളോടെ അവതരിപ്പിച്ചിട്ടുണ്ട്. പിടിവാശികളിൽ നിന്നും നടപ്പുശീലങ്ങളിൽ നിന്നും തെല്ലുമാറാൻ സമ്മതിക്കാത്ത ഭാസ്കരപൊതുവാളിന്റെ ജീവിതത്തിലേക്ക് പെട്ടെന്നെത്തുന്ന റോബോട്ട് മകനെപോലെ പിന്തുണയയ്ക്കുന്ന കാഴ്ചകളാണ് പിന്നീട്. ഇവയെല്ലാം തുടക്കം തൊട്ടേ കാഴ്ചക്കാരിൽ യഥാർത്ഥ ജീവിതമെന്ന പോലെയുള്ള പ്രതിഫലനം ഉണ്ടാക്കുന്നിടത്താണ് രതീഷ് ബാലകൃഷ്ണൻ വിജയിച്ചിരിക്കുന്നത്.
ഒരുപിടി മികച്ച അഭിനേതാക്കളുടെ തമാശയിലൂന്നിയ പ്രകടനങ്ങളിലൂടെ തന്നെയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചെറിയ കഥ മുന്നോട്ടു പോകുന്നത്. മാതാപിതാക്കളോടുള്ള സ്നേഹവും ബന്ധങ്ങളുടെ ആഴവും എന്നൊക്കെയുള്ള വിഷയം കൈകാര്യം ചെയ്യുമ്പോൾ മലയാള സിനിമയിൽ പതിവാക്കാറുള്ള സ്റ്റീരിയോടൈപ് മെലോഡ്രാമ തീർത്തും ഒഴിവാക്കിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയിരിക്കുന്നത്.
പ്രധാന കഥാഗതിക്കൊപ്പം തന്നെ ചില ഉപകഥകളും കൊണ്ടുപോകുന്നുണ്ട്. സുബ്രഹ്മണ്യന്റെ റഷ്യൻ ജീവിതവും രണ്ടു തരത്തിലുള്ള വൈകാരിക തലങ്ങളും, ഭാസ്കരപൊതുവാളിന്റെ പ്രണയം, നാട്ടുകാരുടെ ഈർഷ്യ തുടങ്ങിയ ചെറുതും സ്വാഭാവികവും ആയിട്ടുള്ള നുറുങ്ങു സാദ്ധ്യതകൾ വലിച്ചുനീട്ടുമ്പോൾ ചെറുതല്ലാത്ത രീതിയിൽ മടുപ്പുളവാക്കിയേക്കും. എന്നാൽ ഈ ഘടകങ്ങളുടെ പോരായ്മ അറിയാത്ത വിധം വിദഗ്ദ്ധമായ രീതിയിൽ ഏകോപിപ്പിക്കുന്നതിൽ എഡിറ്റർ സൈജു ശ്രീധരൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം സെമി റിയലിസ്റ്റിക് സ്വഭാവത്തോടെ നീങ്ങുന്നതും മേന്മയാണ്.
സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്കരപൊതുവാൾ. ദുർവാശിയുള്ള വയസ്സനെ നോട്ടത്തിലും നടപ്പിലും മാത്രമല്ല ചെറുചലനങ്ങളിൽ വരെ സുരാജ് ഗംഭീരമാക്കിയിട്ടുണ്ട്. എല്ലാ വികാരങ്ങളും വളരെ സ്വാഭാവികതയോടെ തന്നെ സുരാജ് സ്ക്രീനിലെത്തിച്ചു. ക്ലൈമാക്സ് അടക്കമുള്ള രംഗങ്ങളിൽ മുഖ്യധാരാ സിനിമ ഇനിയും ഉപയോഗപ്പെടുത്താത്ത ഒരു നടന്റെ അനന്തസാദ്ധ്യതകൾ സുരാജ് വരച്ചിടുന്നുണ്ട്. സുബ്രഹ്മണ്യൻ എന്ന കഥാപാത്രത്തിൽ സൗബിൻ ഷാഹിറും നല്ല പ്രകടനം മുന്നോട്ട് വെയ്ക്കുന്നു. വിവിധ മാനസിക സംഘർഷങ്ങളിൽ ഉഴലുന്ന സുപ്പനെ സൗബിൻ ഭംഗിയാക്കിയിട്ടുണ്ട്. നായികയായെത്തിയ അരുണാചൽ പ്രദേശുകാരി കെൻഡി സിർദോ, സൈജു കുറുപ്പ്, മാലാ പാർവതി എന്നിവർക്കൊപ്പം മറ്റു പുതുമുഖ അഭിനേതാക്കളും തന്നെ കഥാഭൂമികയ്ക്കനുസരിച്ച് പെരുമാറുന്നുണ്ട്.
വളരെ ഗ്രാമീണമായി പുരോഗമിക്കുന്ന സിനിമയുടെ സ്വഭാവത്തിൽ കാഴ്ചക്കാരന് ഇഴുകിച്ചേരാൻ സാനു ജോൺ വർഗീസിന്റെ ക്യാമറ സഹായിക്കുന്നുണ്ട്. റഷ്യയിലെത്തുമ്പോൾ ഛായാഗ്രഹണം അതിന്റെതായ വൈവിധ്യം ഏറ്റെടുക്കുന്നുണ്ട്. ബിജിബാലിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും കഥാസന്ദർഭങ്ങളെ വൈകാരികമായി ബന്ധിപ്പിക്കുന്നതിൽ വിജയിച്ചു. സിനിമയിലെ മൂഡ് കൃത്യമായി നിർവ്വചിക്കും വിധമാണ് പാട്ടുകൾ ഒരുക്കിയിട്ടുള്ളത്. ബോളിവുഡ് ചിത്രങ്ങളിൽ പ്രൊഡക്ഷൻ ഡിസൈനർ ആയി പ്രവർത്തിച്ചിട്ടുള്ള രതീഷിന്റെ ചിത്രത്തിൽ റോബോട്ട് അടക്കമുള്ള സങ്കേതങ്ങൾ കല്ലുകടിയില്ലാതെ നല്ല രീതിയിൽ തന്നെ വിജയിച്ചിട്ടുണ്ട്.
ഒരുപിടി മികച്ച അഭിനേതാക്കളുടെ തമാശയിലൂന്നിയ പ്രകടനങ്ങളിലൂടെ തന്നെയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചെറിയ കഥ മുന്നോട്ടു പോകുന്നത്. മാതാപിതാക്കളോടുള്ള സ്നേഹവും ബന്ധങ്ങളുടെ ആഴവും എന്നൊക്കെയുള്ള വിഷയം കൈകാര്യം ചെയ്യുമ്പോൾ മലയാള സിനിമയിൽ പതിവാക്കാറുള്ള സ്റ്റീരിയോടൈപ് മെലോഡ്രാമ തീർത്തും ഒഴിവാക്കിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയിരിക്കുന്നത്. മനുഷ്യന്റെ സ്നേഹവും വികാരങ്ങളും എത്രത്തോളം ശക്തമാണെന്ന് പറയുന്നതിന് പുതിയൊരു ആശയം മുന്നോട്ടു വെച്ചതിന് രതീഷ് ബാലകൃഷ്ണന് വലിയ കയ്യടി.
പുതിയ കഥയെ അവതരിപ്പിക്കുമ്പോഴും ഒട്ടും മുഷിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമാക്കി തരുന്ന 2019ലെ മികച്ച എന്റർടെയ്നർ തന്നെയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25.